ന്യൂഡൽഹി: ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിൽ മോദി സർക്കാരിന്റെ ഇടപെടൽ വിജയത്തിലേക്ക്. ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ എൽപിജി കപ്പലുകൾക്ക് പിന്നാലെ, ‘ജഗ് ലാഡ്കി’ എന്ന ഇന്ത്യൻ കപ്പലും ഹോർമൂസ് കടലിടുക്ക് കടന്ന് സുരക്ഷിത പാതയിലെത്തി. മാർച്ച് 14 നിയാഴ്ച യുഎഇയിലെ ഫുജൈറ തുറമുഖത്ത് എണ്ണ ടെർമിനലിൽ നിന്ന് ക്രൂഡ് ഓയിൽ കയറ്റുന്നതിനിടെയാണ് ഇന്ത്യൻ പതാക വഹിച്ച ക്രൂഡ് ടാങ്കർ ജഗ് ലാഡ്കി ആക്രമിക്കപ്പെട്ടത്.
80,800 ടൺ അസംസ്കൃത എണ്ണയുമായാണ് ജഗ് ലാഡ്കി ഇന്ത്യൻ തുറമുഖത്തേയ്ക്ക് എത്തുന്നത്
എന്നാൽ കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഞായറാഴ്ച രാവിലെ ജഗ് ലാഡ്കി എന്ന കപ്പലും ഫുജൈറയിൽ നിന്നും പുറപ്പെട്ടത്. ഏകദേശം 80,800 ടൺ അസംസ്കൃത എണ്ണയുമായാണ് ജഗ് ലാഡ്കി ഇന്ത്യൻ തുറമുഖത്തേയ്ക്ക് എത്തുന്നത്. കപ്പലും അതിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മസംഘർഷബാധിത മേഖലയിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട നാലാമത്തെ ഇന്ത്യൻ പതാകയുള്ള കപ്പലാണ് ജഗ് ലാഡ്കി. ശനിയാഴ്ച ഇന്ത്യൻ പതാക വഹിച്ച ശിവാലിക്, നന്ദ ദേവി എന്നീ രണ്ട് കപ്പലുകളും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയത്തിൽ ഇടപെട്ടിരുന്നു
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ കപ്പലുകളുടെ യാത്രയെ ബാധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി അദ്ദേഹം നടത്തിയ ചർച്ചകളാണ് കുടുങ്ങിക്കിടന്ന കപ്പലുകൾക്ക് വഴി തുറന്നത്. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലേക്ക് എത്തുന്ന കപ്പലുകൾ രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇനിയും മേഖലയിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യൻ കപ്പലുകളെ കൂടി സുരക്ഷിതമായി പുറത്തെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
