ഡിഐജിയുടെ കൈക്കൂലി കേസ് അന്വേഷണം : ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് ഒഴിവാക്കണമെന്ന പരാതി പരിശോധിക്കുവാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം.

തിരുവനന്തപുരം : ജയിലിൽ പ്രതികളുടെ പരോളിന് കൈക്കൂലി വാങ്ങിയതിന് ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിന് എതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ചുമതല ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകണമെന്നതടക്കം ആവിശ്യമുന്നയിച്ചിട്ടുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് ശരിയായ നടപടിക്രമത്തിന്റെ ഭാഗമല്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ്

ഡിഐജി വിനോദ് കുമാറിന് എതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ചുമതല നിലവിൽ പൂജപ്പുര വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി യ്ക്കാണ് നൽകിയിരിക്കുന്നത്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് എതിരായ കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് ശരിയായ നടപടിക്രമത്തിന്റെ ഭാഗമല്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കണം എന്നതാണ് പ്രധാന ആവശ്യമായി പരാതിയിലുള്ളത്.

കൊടി സുനി അടക്കമുള്ള പ്രതികളുടെ ബന്ധുക്കളിൽ നിന്ന് ഡി ഐ ജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്

ടി പി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനി അടക്കമുള്ള പ്രതികളുടെ ബന്ധുക്കളിൽ നിന്ന് ഡി ഐ ജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതിന് തെളിവ് ലഭിച്ചതോടെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത സൗകര്യങ്ങളും പരോളും ഏതെല്ലാം പ്രതികൾക്ക് ഡി ഐ ജി വിനോദ് കുമാറിന്റെ ശുപാർശയിൽ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച് പ്രസ്തുത ഫയലുകൾ മരവിപ്പിക്കുന്നതിന് ആവിശ്യമായ പോലീസ് അന്വേഷണമോ ജയിൽ മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധനകളോ ഇതുവരെ ഉണ്ടായിട്ടില്ല.

ഡിഐജിയുടെ ഭാര്യയുടെ പേരിൽ ക്രിമിനൽ കേസ് എടുപ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല

കൈക്കൂലി നൽകിയ വ്യക്തികൾക്ക് എതിരെയും നടപടി ആവിശ്യമാണ്. അല്ലെങ്കിൽ ഇത്തരം പ്രവൃത്തി മറ്റുള്ളവരും നടത്തുവാൻ സാധ്യതയുണ്ട്. ജയിൽ ഡിഐജി വിനോദ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും കൈക്കൂലി പണം പ്രതികളുടെ ബന്ധുക്കൾ അയച്ചതായിട്ടുള്ള വിവരങ്ങൾ പുറത്ത് വന്നു. സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയാൽ മാത്രമേ സംസ്ഥാന വിജിലൻസിന് നടപടികൾ സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. പ്രസ്തുത സാഹചര്യത്തിൽ ഡി ഐ ജി യുടെ ഭാര്യയുടെ അക്കൗണ്ടിൽ എത്തിയ പണവുമായി ബന്ധപ്പെട്ട് പോലീസിനെ കൊണ്ട് ഭാര്യയുടെ പേരിൽ ക്രിമിനൽ കേസ് എടുപ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →