പാറ്റ്ന | ബിഹാറിലെ ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ (ദേശീയപാത 19) തുടർച്ചയായ നാല് ദിവസമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഹ്താസ് ജില്ലയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ദേശീയപാതയിൽ 65 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള ഔറംഗാബാദ് വരെയാണ് ഇപ്പോൾ ഗതാഗതക്കുരുക്ക് നീണ്ടിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടാൻ മണിക്കൂറുകൾ വേണ്ടിവരുന്ന സ്ഥിതിയാണ് ഇവിടെ. 24 മണിക്കൂറിനുള്ളിൽ അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിക്കാനേ വാഹനങ്ങൾക്ക് കഴിയുന്നുളളു.
കുഴികൾ രൂപപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി
ആറ് വരിപ്പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ നിർമ്മാണ കമ്പനി സ്ഥാപിച്ച താൽക്കാലിക വഴിതിരിച്ചുവിടലുകളും സർവ്വീസ് ലൈനുകളും വെള്ളപ്പൊക്കത്തിൽ മുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഈ റോഡുകളിൽ നിറയെ കുഴികൾ രൂപപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തതോടെ വാഹനങ്ങൾ തെന്നിമാറുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ യാത്രക്കാരും ലോറി ഡ്രൈവർമാരും കടുത്ത ദുരിതത്തിലാണ്.
