വാഷിങ്ടൺ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വർധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമടങ്ങുന്ന ‘ലെവൽ 2’ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്
.ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ അതിവേഗം വർധിച്ചുവരുന്നു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് തുടങ്ങിയവയാണ് നിർദേശത്തിലുള്ളത്. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഹൈറിസ്ക്ക് കാറ്റഗറി
.ഒഡിഷ, ഛത്തീസ്ഖഡ്, പശ്ചിമ ബംഗാൾ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതി വേണമെന്ന് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ അടിയന്തര സേവനങ്ങൾ നൽകാനുള്ള യുഎസ് സർക്കാരിന്റെ കഴിവ് പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇന്ത്യ – പാക് അതിർത്തി, മാവോവാദി സംഘടനകളുടെ പ്രവർത്തനമുള്ള മധ്യ-പൂർവ്വ ഇന്ത്യൻ മേഖലകൾ, മണിപ്പുർ മേഖലകൾ, ഭീകരവാദ ഭീഷണി നേരിടുന്ന വടക്കുകിഴക്കൻ പ്രദേശങ്ങളെയും യു.എസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ ഹൈറിസ്ക്ക് കാറ്റഗറിയിൽ പെടുത്തിയിട്ടുണ്ട്
