തിരുവനന്തപുരം : മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. സഹോദരനും കാമുകിയും അടുത്ത ബന്ധുക്കളും അടക്കം അഞ്ചുപേരെയാണ് അഫാൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. മാതാവിനെ മാരകമായി ആക്രമിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. കൊലപാതകങ്ങൾക്ക് ശേഷം അഫാൻ പൊലീസിൽ എത്തി വിവരം അറിയിക്കുകയായിരുന്നു.
സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലമാണ് കടബാധ്യത ഉയർന്നത്.
വൻ സാമ്പത്തിക ബാദ്ധ്യതയായിരുന്നു കൂട്ടക്കൊലയ്ക്ക് പിന്നിലെ മുഖ്യകാരണം എന്നാണ് പൊലീസ് റിപ്പോർട്ട്. അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലമാണ് കടബാധ്യത ഉയർന്നത്. വലിയതുക കടമായി കൊടുത്തുതീർക്കാനുണ്ടായിരുന്നപ്പോഴും അഫാൻ രണ്ടുലക്ഷം രൂപയ്ക്ക് ബൈക്ക് വാങ്ങിയിരുന്നു. കൈവശം ഒരുരൂപ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്ന അഫാൻ, സംഭവത്തിന് മുൻദിവസം ഒരു പെൺസുഹൃത്തിൽ നിന്ന് 200 രൂപ കടം വാങ്ങിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
അനൂജനും ഉമ്മയും തെണ്ടുന്നത് കാണാതിരിക്കാൻ വേണ്ടിയായിരുന്നു ക്രൂരത
അഫാനെയും പിതാവ് റഹീമിനെയും പൊലീസ് ഒരുമിച്ച് ചോദ്യം ചെയ്തു. അഫാനെ കണ്ടപ്പോൾ “എല്ലാം തകർത്തുകളഞ്ഞില്ലേയെന്ന്” ചോദ്യമുയർത്തിയ പിതാവ് പൊട്ടിക്കരഞ്ഞു. അനൂജനും ഉമ്മയും തെണ്ടുന്നത് കാണാതിരിക്കാൻ വേണ്ടിയായിരുന്നു ക്രൂരത നടത്തിയതെന്ന് അഫാൻ പൊലീസിനോട് സമ്മതിച്ചു.
നേരത്തെ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു.
.
തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം ഇപ്പോൾ ജയിലിലാണ് അഫാൻ. നേരത്തെ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രത്യേക ബ്ലോക്കിൽ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കുന്നു.പൊലീസ് കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്