കൊച്ചി : ഗതാഗതം തടസപ്പെടുത്തി നടത്തുന്ന പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കണ്ണൂരില്‍ വഴി തടഞ്ഞ് പന്തല്‍ കെട്ടി സിപിഎം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതെന്തുകൊണ്ടാണെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റീസ് എസ്. മുരളി കൃഷ്ണനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ട്ട് ഒരാഴ്ചയ്ക്കകം ഹാജരാക്കണം
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ കെട്ടിയ പന്തല്‍ പോലീസ് പൊളിച്ചുനീക്കി. അതേസമയം, വഞ്ചിയൂരിലടക്കം റോഡ് തടസപ്പെടുത്തി യോഗങ്ങള്‍ നടത്തിയ സംഭവങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ട്ട് ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നടപടികളും സര്‍ക്കാരിന്റെ വിശദീകരണവും
വഞ്ചിയൂരടക്കമുള്ള സംഭവങ്ങളില്‍ പ്രതിഷേധക്കാരെതിരെ കേസെടുത്തിട്ടുണ്ടെന്നും, വഞ്ചിയൂരിലേത് പാര്‍ട്ടി ഏരിയ സമ്മേളനമായിരുന്നെന്നും, നാടകം നടത്താനാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി അതിന് തടസമായി എന്നതാണ് പൊലീസിന്റെ വിശദീകരണം.
ജനുവരിയില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ചീഫ് സെക്രട്ടറി
റോഡ് തടഞ്ഞ് സമ്മേളനങ്ങള്‍ നിരോധിച്ച് ജനുവരിയില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധിക സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. വഞ്ചിയൂരില്‍ 500 പേര്‍ക്കെതിരെയും കൊച്ചിയിലെ കോണ്‍ഗ്രസ് ധര്‍ണയില്‍ 149 പേര്‍ക്കെതിരെയും ജോയിന്‍റ് കൗണ്‍സില്‍ ഉപരോധത്തില്‍ 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് വിശദീകരിച്ചു. ബാലരാമപുരത്തെ പരിപാടിയില്‍ ഗതാഗത തടസ്സമുണ്ടായില്ലെന്നും അറിയിച്ചു.ഈ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും

