പാലക്കാട് : പാതിവില തട്ടിപ്പിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പാലക്കാട് ചിറ്റൂരിലെ ഓഫീസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നല്ലേപ്പിള്ളി പഞ്ചായത്തംഗവും ജനതാദൾ എസ് പ്രവർത്തകയുമായ പ്രീതിരാജനെതിരെ പൊലീസ് കേസ് എടുത്തതിനെ തുടർന്ന് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് മാർച്ചു നടത്തി.
മന്ത്രിയുടെ ഓഫീസിന് തൊട്ടടുത്താണ് ജനതാദൾ എസ് മണ്ഡലം കമ്മിറ്റി ഓഫീസ്. ഇവിടെ വെച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രധാന ആരോപണം. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞാണ് നല്ലേപ്പിള്ളി പഞ്ചായത്തംഗവും ജനതാദൾ എസ് പ്രവർത്തകയുമായ പ്രീതി രാജനെതിരെ ചിറ്റൂരിലെ പൊലീസ് കേസ് നടന്നത്. 44 പേരിൽ നിന്ന് നേരിട്ട് പണം വാങ്ങി സാമ്പത്തിക വഞ്ചന നടന്നു എന്ന് എഫ്ഐആർ റിപ്പോർട്ട് ചെയ്യുന്നു.
ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും സമാന തട്ടിപ്പ് നടത്തിയത് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസിന്റെ അറിവോടെയെന്നാണ് കോൺഗ്രസ് ആരോപണം. തട്ടിപ്പിനു നേതൃത്വം നൽകിയവരെ രക്ഷിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസ് നിരന്തരം ഇടപെടുകയാണെന്നും ആരോപണമുണ്ട്.
അതേസമയം, ഓഫീസിൽ കേന്ദ്രീകരിച്ച് ഇടപാടുകൾ നടന്നിട്ടില്ലെന്നും, വിഷയവുമായി ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

