കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുകോടി രൂപയോളം നല്‍കിയെന്ന് പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി. ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയെന്നും പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തി. അനന്തുവിന്റെ മൊബൈല്‍, ബാങ്ക്, വാട്‌സ്‌ആപ്പ് ചാറ്റ് രേഖകള്‍ നിരത്തിയായിരുന്നു ചോദ്യംചെയ്യല്‍.
കുടയത്തൂർ, ഈരാറ്റുപേട്ട, മുട്ടം എന്നിവിടങ്ങളിൽ സ്ഥലം വാങ്ങി
കുടയത്തൂർ, ഈരാറ്റുപേട്ട, മുട്ടം എന്നിവിടങ്ങളിലും കർണാടകയിലും അനന്തു സ്ഥലം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടയത്തൂരും ഈരാറ്റുപേട്ടയിലും 12സെന്റ് വീതം സ്ഥലം വാങ്ങിയതിന്റെയും കുടയത്തൂരില്‍ 50 സെന്റ് സ്ഥലത്തിന് അഡ്വാൻസ് നല്‍കിയതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു.
എറണാകുളം മറൈൻഡ്രൈവിലെ .ഫ്ലാറ്റിലും അടുത്തിടെ വാങ്ങിയ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കും
അനന്തുവിനെ ഇന്ന് ഇയാളുടെ എറണാകുളത്തെ മറൈൻഡ്രൈവിലെ അശോകഫ്ലാറ്റിലും അടുത്തിടെ വാങ്ങിയ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കും. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പെന്ന് വ്യക്തമായ സാഹചര്യത്തില്‍ അനന്തുകൃഷ്ണന് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ചില തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയം. സംശയമുള്ളവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ച് വരികയാണ്.

