പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പോലീസാണ് തന്നെ അനാഥയാക്കിയതെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില

പാലക്കാട് : നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി നടത്തിയ ഇരട്ടക്കൊലക്ക് കാരണം പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. അഞ്ച് വര്‍ഷം മുമ്പ് അമ്മയെ കൊന്നതുപോലെ ഇപ്പോള്‍ അച്ഛനേയും കൊന്നു. ഭീഷണിയുണ്ടെന്ന് പോലീസില്‍ നേരിട്ട് എത്തി പരാതി നല്‍കിയതാണ്. എന്നാല്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം പ്രതിയെ വിട്ടയക്കുകയായിരുന്നു. പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പോലീസാണ് തന്നെ അനാഥയാക്കിയതെന്നും അഖില പ്രതികരിച്ചു.

ജനുവരി 27 ന് രാവിലെയാണ് അയല്‍വാസിയായ ചെന്താമര അഖിലയുടെ അച്ഛന്‍ സുധാകരനേയും അമ്മൂമ്മ ലക്ഷമിയേയും വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം മുമ്പ് അഖിലയുടെ അമ്മ സജിതയെ ചെന്താമര വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഇന്ന് ഇരട്ടക്കൊല നടത്തിയത്.

അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു.

പൊട്ടിക്കരഞ്ഞാണ് അഖില മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ വീട്ടില്‍ വരാന്‍ പേടിയായതിനാല്‍ ബന്ധു വീട്ടിലാണ് പ്രതി പുറത്തിറങ്ങിയത് മുതല്‍ കഴിയുന്നത്. കഴിഞ്ഞ അഴ്ച അച്ഛന്‍ വരാതിരുന്നത് കൊല്ലും എന്ന് ഭയന്നാണ്. പോലീസ് സ്‌റ്റേഷനില്‍ അച്ഛനും ഞാനും കൂടിയാണ് പരാതി നല്‍കിയത്. അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പോലീസ് ചെയ്തത്. പോലീസ് വന്നപ്പോള്‍ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാള്‍ കൂടെ പോയത്. അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു. എനിക്കിന് ആരുണ്ട്. എന്നെയും കൊല്ലട്ടെ. പോലീസുകാരുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും ആണെങ്കിലു ആണ് ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇതുപോലെ പെരുമാറുമായിരുന്നോ. പ്രതിയെ തൂക്കി കൊന്നേനെ. ഇവിടെ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു. ഞങ്ങളുടെ കണ്ണീരിന് വിലയില്ല’ അഖില പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →