തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ ഭാര്യയെയും മക്കളെയും ഒരാഴ്ചയായി ആരോപണനിഴലിലാക്കിയതിന്റെ ആശങ്കകള്‍ നീക്കുന്ന പകലായിരുന്നു ജനുവരി 16 ലേത്. സമാധി പൊളിക്കുന്നതിനെതിരായ കുടുംബത്തിന്റെ എതിർപ്പും മൊഴികളിലെ വൈരുദ്ധ്യങ്ങളുമാണ് കുടുംബത്തെ സംശയനിഴലിലാക്കിയത്. ഏകാദശി ദിവസം സമാധിയാകണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റിയെന്ന മക്കളുടെ പ്രസ്താവനയും സംശയമുയർത്തി.
സമാധി പൊളിക്കുന്നതിനെ എതിർത്തും അനുകൂലിച്ചും ഇരുവിഭാഗങ്ങള്‍ സംഘടിച്ചത് വിഷയത്തെ കൂടുതല്‍ സങ്കീർണമാക്കി.
രണ്ടു ദിവസം മുമ്പ് കളക്ടറുടെ ഉത്തരവുമായി എത്തിയ സബ്കളക്ടറും സംഘവും സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സമാധി പൊളിക്കാതെ പിൻമാറിയിരുന്നു. സമാധി പൊളിക്കുന്നതിനെ എതിർത്തും അനുകൂലിച്ചും ഇരുവിഭാഗങ്ങള്‍ സംഘടിച്ചത് വിഷയത്തെ കൂടുതല്‍ സങ്കീർണമാക്കി. വിശ്വാസത്തിനെതിരായ കടന്നുകയറ്റമെന്ന് ഉള്‍പ്പെടെ വ്യാഖ്യാങ്ങളുണ്ടായി. ഹൈക്കോടതി ഉത്തരവോടെ സമാധിപൊളിയ്ക്കുമെന്ന് ഉറപ്പായെങ്കിലും അപ്പോഴും പൊലീസ് ഉള്‍പ്പെടെ സംഘർഷ സാദ്ധ്യത മുൻകൂട്ടി കണ്ടു. ജനുവരി 15 ബുധനാഴ്ച രാത്രി മുതല്‍ സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. 16ന് രാവിലെ തന്നെ സമാധി പൊളിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയെങ്കിലും സ്ഥലത്ത് പൊലീസ് കാവല്‍ തുടർന്നു.
ആകാംക്ഷയുമായി പ്രദേശവാസികള്‍ പലരും സ്ഥലത്തെത്തി.
ഇതിനിടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്തായി എന്ന ആകാംക്ഷയുമായി പ്രദേശവാസികള്‍ പലരും സ്ഥലത്തെത്തി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ അസ്വാഭാവികത കണ്ടെത്തിയിരുന്നെങ്കില്‍ രംഗം പ്രതിഷേധത്തിന് വഴിമാറുമായിരുന്നു. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയേനെ. പോസ്റ്റുമോർട്ടത്തില്‍ ഏതെങ്കിലും അസ്വാഭാവികതയുണ്ടായുരുന്നെങ്കില് മൃതദേഹം വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും വൈകിയേനെ. എന്നാല്‍ നടപടികളെല്ലാം അതിവേഗം പൂർത്തിയായത് കുടുംബത്തിന് വലിയ ആശ്വാസമായി. പ്രദേശവാസികളുടെ ആശങ്കയും അകന്നു. ഇതോടെ കേരളം മുഴുവൻ ദിവസങ്ങളായി ചർച്ചചെയ്ത വിഷയത്തിന് തിരശീല വീണു.
തെറ്റായി ചിത്രീകരിച്ചതില്‍ ദുഃഖമുണ്ടെന്നും വി.എസ്.ഡി.പി ചെയർമാൻ
മൃതദേഹം നിംസ് ആശുപത്രിയില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ വീട്ടില്‍ കാവലുണ്ടായിരുന്ന വനിതാ പൊലീസുകാരോട് പറഞ്ഞത് ഇങ്ങനെ ‘നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസിലായില്ലേ, സമാധിയാണെന്ന്, ഇനിയെങ്കിലും ഞങ്ങളെ വെറുതേ വിട്ടൂടെ”….തുടർന്നാണ് വീട്ടിനുള്ളിലേക്ക് കയറിയത്. നാട്ടുമ്പുറത്തുകാരുടെ നിഷ്കളങ്കതയാണ് കുടുംബത്തിന്റെ വാക്കുകളിലെന്നും തെറ്റായി ചിത്രീകരിച്ചതില്‍ ദുഃഖമുണ്ടെന്നും വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു
