തിരുവനന്തപുരം: ഭരണഘടനയുടെ യഥാർത്ഥ ശില്പി ജവഹർലാല്‍ നെഹ്റു ആണെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ. സൂര്യ ഫെസ്റ്റിനോട് അനുബന്ധിച്ച് തൈക്കാട് ഗണേശത്തില്‍ ഭരണഘടനയെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളത്. കാലത്തിനുമുന്നേ ചിന്തിച്ച അദ്ദേഹം മുൻകൈയെടുത്ത് അംബേദ്കർ ഉള്‍പ്പെടെയുള്ളവർ തയ്യാറാക്കിയ ഭരണഘടന കാലത്തെ അതിജീവിക്കുന്നു. പോരായ്മകള്‍ ഉണ്ടെന്നത് വാസ്തവം.
ഇന്ത്യയില്‍ ജനങ്ങള്‍ക്ക് അവകാശങ്ങളെക്കുറിച്ച് ധാരണയുണ്ടെങ്കിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനെപ്പറ്റി അറിയില്ല
എന്നാല്‍ 75 വർഷങ്ങള്‍ക്കിപ്പുറവും ഭരണഘടനയില്‍ വലിയ പോറലുകള്‍ ഏറ്റിട്ടില്ല. ജനാധിപത്യം ശക്തമായ സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളില്‍ മുതലാളിത്തവും ശക്തമാണ്. മുതലാളിത്തത്തിന്റെ ഉപോത്പന്നമാണ് ജനാധിപത്യം.ഇന്ത്യയില്‍ ജനങ്ങള്‍ക്ക് അവകാശങ്ങളെക്കുറിച്ച് ധാരണയുണ്ടെങ്കിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനെപ്പറ്റി അറിയില്ല. സാമ്പത്തികമായ അടിത്തറയാണ് ജനാധിപത്യത്തിന്റെ കാതല്‍. ഇന്ത്യയില്‍ സാമ്പത്തികവും സാമൂഹികവുമായ വൈവിദ്ധ്യങ്ങളും അന്തരങ്ങളും കാരണം ജനാധിപത്യം വിജയിക്കുന്നില്ല- അദ്ദേഹം പറഞ്ഞു
