തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ എടുത്തു കൊണ്ടിരിക്കുന്നത്. ഇതൊന്നും കൊണ്ട് പാലക്കാട് യുഡിഎഫിനെ പരാജയപ്പെടുത്താൻ ആവില്ല. എന്തൊക്കെ ചെയ്താലും രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ഉജ്ജ്വല വിജയത്തെ തടയാൻ സിപിഎമ്മിനൊ ബിജെപി ക്കോ ആവില്ല.ചെന്നിത്തല പറഞ്ഞു.
ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകള്‍ മാറിമാറി കത്തിക്കാൻ ശ്രമിക്കുകയാണ് സിപിഎം
രണ്ട് പത്രങ്ങളില്‍ വിഷലിപ്തമായ പരസ്യം നല്കി ബിജെപിയെ സഹായിക്കുകയാണ് സിപിഎം. രണ്ടു കൂട്ടരും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവന്നു പരസ്യമായിരിക്കുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകള്‍ മാറിമാറി കത്തിക്കാൻ ശ്രമിക്കുകയാണ് സിപിഎം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചെങ്കില്‍ ഇപ്പോള്‍ ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ ശ്രമിക്കുകയാണ്. പാണക്കാട് തങ്ങളെപ്പോലെ ബഹുമാന്യനായ ഒരു വ്യക്തിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പറയാൻ പാടില്ലാത്തതാണ്.
ജനങ്ങൾ ചുട്ട മറുപടി നല്‍കും
ഭൂരിപക്ഷ വർഗീയതയ്ക്ക് വളമിട്ടു കൊടുക്കുന്ന സിപിഎമ്മിന്റെ ശ്രമം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അവർ ചുട്ട മറുപടി നല്‍കും. പാലക്കാട് എത്ര ശ്രമിച്ചാലും ബിജെപിയോ സിപിഎമ്മും ജയിക്കാൻ പോകുന്നില്ല. അവിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം സുനിശ്ചിതമാണ്.സന്ദീപ് വാര്യരെ കുറിച്ച് കെ ബാലൻ മുമ്ബ് പറഞ്ഞത് എന്താണ് എന്ന് എല്ലാവരും കേട്ടതാണ്. രണ്ട് കയ്യും നീട്ടി വാര്യരെ സ്വന്തം പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ആളാണ് ഇപ്പോള്‍ മാറ്റി പറയുന്നത്. സ്വയം പരിഹാസ്യൻ ആവുകയാണ് ബാലൻ . ചെന്നിത്തല പറഞ്ഞു
