ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്റെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധം അറിയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. പ്രതിഷേധസൂചകമായി മന്ത്രിക്ക് എംപി മലയാളത്തില്‍ കത്തയച്ചു. ”യൂണിയൻ ഗവണ്‍മെൻ്റില്‍ നിന്ന് ദക്ഷിണേന്ത്യൻ എംപിമാരെ അഭിസംബോധന ചെയ്യുന്ന കത്തുകള്‍ ഇംഗ്ലീഷിലാണ് എഴുതുന്നത് ഒരു പതിവാണ് . എന്നാൽ ഈയിടെയായി ഹിന്ദിയില്‍ മാത്രമാണ് രവ്‌നീത് ബിട്ടു എഴുതുന്നത്. അദ്ദേഹത്തിന് മറുപടി മലയാളത്തില്‍ നല്‍കാന്‍ നിര്‍ബന്ധിതനാവുകയാണ്”-കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് ബ്രിട്ടാസ് ‘എക്‌സി’ല്‍ കുറിച്ചു.
ഹിന്ദി വായിച്ചെടുത്ത് അതിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ തക്ക പരിജ്ഞാനം ഇല്ല.
”റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ശൂന്യവേളയിലും പ്രത്യേക ഉപക്ഷേപ വേളയിലും മറ്റും ഉയർന്നു വരുന്ന വിഷയങ്ങള്‍ക്ക് മറുപടി എന്ന രൂപത്തില്‍ അങ്ങ് കത്തുകള്‍ അയക്കുന്നുണ്ടല്ലോ. ദൗര്‍ഭാഗ്യവശാല്‍ രാജ്യസഭയിലുന്നയിച്ച വിഷയങ്ങളില്‍ മേലുള്ള മറുപടി കത്തുകളൊക്കെ ദക്ഷിണേന്ത്യക്കാരനായ എനിക്ക് അത്ര പരിചിതമല്ലാത്ത ഹിന്ദിയിലാണ് അങ്ങ് തയ്യാറാക്കി അയക്കുന്നത്.ഹിന്ദി അല്‍പസ്വല്‍പം പറയാനും കേട്ടാല്‍ മനസിലാക്കാനും കഴിയുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാല്‍ ഹിന്ദി വായിച്ചെടുത്ത് അതിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ തക്ക പരിജ്ഞാനം ആ ഭാഷയില്‍ എനിക്കില്ല.
ഹിന്ദി ഭാഷ പഠിച്ചെടുക്കാൻ ഞാനോ എന്റെ സഹപ്രവർത്തകരോ ഉദ്ദേശിക്കുന്നില്ല’
ഹിന്ദി കേട്ടാല്‍ പോലും മനസിലാകാത്ത മറ്റു ദക്ഷിണ എംപിമാർക്കും താങ്കള്‍ ഹിന്ദിയില്‍ തന്നെയാണ് കത്തുകള്‍ അയക്കുന്നത് എന്നും മനസ്സിലാക്കുന്നു. താങ്കളുടെ കത്തുകള്‍ വായിച്ചു മനസ്സിലാക്കാൻ വേണ്ടി ഹിന്ദി ഭാഷ പഠിച്ചെടുക്കാൻ ഈ ഘട്ടത്തില്‍ ഞാനോ എന്റെ സഹപ്രവർത്തകരോ ഉദ്ദേശിക്കുന്നില്ല”-എന്നിങ്ങനെയാണ് ബ്രിട്ടാസ് അയച്ച കത്തില്‍ പറയുന്നത്
