ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ 17 ന് രാവിലെ ശബരിമലയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരും അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. പിന്നീടുള്ള ഒരു വര്‍ഷം ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജാകര്‍മങ്ങള്‍ നടത്തണം. തുലാം 30നു രാത്രിയാണ് ഇവരുടെ അഭിഷേക ചടങ്ങുകള്‍.
സ്പെഷല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന് നറുക്കെടുപ്പിനു നേതൃത്വം നല്കി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്ബൂതിരി കൊല്ലം ശക്തികുളങ്ങര നാരായണീയം തോട്ടത്തില്‍ മഠം കുടുംബാംഗമാണ്. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് ഒളവണ്ണ തിരുമംഗലം ഇല്ലത്തെ വാസുദേവന്‍ നമ്ബൂതിരിയാണ്. തന്ത്രിമാരായ കണഠര് രാജീവര്, ബ്രഹ്മദത്തന് രാജീവര്, മേല്‍ശാന്തി മഹേഷ് നമ്പൂതിരി എന്നിവര്‍ നറുക്കെടുപ്പിനു മുമ്പായുള്ള പൂജകള്‍ നടത്തി. സ്പെഷല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന് നറുക്കെടുപ്പിനു നേതൃത്വം നല്കി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്, ഹൈക്കോടതി നിരീക്ഷകനായ ടി.ആര്. രാമചന്ദ്രന് എന്നിവരും സന്നിഹിതരായിരുന്നു.
