അയോധ്യ. : സരയുവും അയോധ്യയും ശാന്തമാണ്. എന്നും അങ്ങനെ ആയിരുന്നു. ഇപ്പോൾ ഒരു ഉത്സവ മനസ് വന്നിട്ടുണ്ട്. വർഷകാലത്തെ സരയൂ നദി പോലെ കലങ്ങി കുത്തിയൊഴുകി തെളിഞ്ഞിരിക്കുന്നു. രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷനായ നൃത്യ ഗോപാൽ ദാസ് അയോധ്യയിലെ ആശ്രമത്തിൽ പതിവ് തിരക്കുകളിലാണ്. രാജ്യത്തിൻറെ നാനാഭാഗത്തു നിന്നും എത്തുന്ന ഭക്തർക്ക് ദർശനം, ആവലാതികൾ കേൾക്കൽ, ആശ്വസിപ്പിക്കൽ, അനുഗ്രഹിക്കൽ, പ്രാർത്ഥന , ജപം- അങ്ങനെ പോകുന്നു. അതിനിടയിൽ കുറേയധികം നേരം സമദർശിക്കുവേണ്ടി
സന്നിഹിതനായിരുന്നു. സംസാരത്തെക്കാൾ ലളിതമായ കർമ്മമാണ് ജീവിതം എന്ന് പഠിപ്പിക്കുന്നതുപോലെ ആയിരുന്നു വൃദ്ധനായ ആ സന്യാസി പെരുമാറിയിരുന്നത്. അയോധ്യയിലെ മണിറാം ദാസ് കി ധാവണിയിലെ ആശ്രമത്തിൽ വച്ചാണ് മഹന്ത് നൃത്യ ഗോപാൽദാസിനെ കണ്ടത്. രാമജന്മഭൂമി പ്രക്ഷോഭത്തിെന്റെ നേതാവായിരുന്ന ആത്മീയ ആചാര്യനും ഇപ്പോൾ സുപ്രീം കോടതി വിധിയെ തുടർന്ന് കേന്ദ്ര സർക്കാർ രൂപീകരിച്ച രാമ നിർമ്മാണ ട്രസ്റ്റിന്റെ അധ്യക്ഷനുമായ അദ്ദേഹം സമദർശിയോട് രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് പറയുകയുണ്ടായി ഹ്രസ്വമായി സംസാരിച്ചു, ഗ്രാമ്യമായ ഹിന്ദിയിൽ . അദ്ദേഹത്തിൻറെ വാക്കുകൾചുരുക്കത്തിൽ .
“ശ്രീരാമ ജനനത്തിന് മുമ്പുള്ളതാണ് അയോധ്യ. ശ്രീരാമൻ ജനിച്ചപ്പോഴുണ്ടായതല്ല. അയോധ്യക്ക് മുമ്പേ സരയു നദിയുണ്ടായിരുന്നു. ധനുഷിന്റെ ആകൃതിയാണ് സരയുവിന്. ത്യാഗത്തിന്റേയും സാഹോദര സ്നേഹത്തിന്റേയും പ്രതീകമാണ് ശ്രീരാമജന്മഭൂമി. ഒരൊറ്റ പരമാത്മാവിനാൽ വിരാജിതമായ അയോധ്യയിൽ സഹോദര സ്നേഹത്തിന്റെ മഹത്വമാണ് ശ്രീരാമൻ ജീവിതത്തിലൂടെ ലോകത്തിന് സന്ദേശമായി നൽകിയിട്ടുള്ളത്. അയോധ്യ എന്നാൽ അ യോധ്യ – യുദ്ധമില്ലാത്ത സ്ഥലം എന്നാണ്. രാജ്യാധികാരത്തിനോ രാജ്യത്തിനോ വേണ്ടി പരസ്പര കലഹമില്ലാതെ സ്നേഹത്തോടെ ആത്മീയതയോടെ കഴിയുന്ന ത്യാഗ നഗരിയിലാണ് രാമജന്മതീർഥ ക്ഷേത്രം ഉയർന്നു വരുന്നത്. 500 വർഷം നിലനിൽക്കുന്ന ക്ഷേത്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്. “

