തിരുവനന്തപുരം: നിലവിൽ 174 ക്ലസ്റ്റർ ആണ് കേരളത്തിൽ കണ്ടെത്തിയതെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വൻതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ല സ്റ്റർ ആയി തിരിക്കുന്നത്. ഉറവിടം അറിയാതെ ഒരു കേസെങ്കിലും ഉണ്ടാവുകയോ ആ പ്രദേശത്തെ രണ്ടിൽ കൂടുതൽ കേസുകൾ പരസ്പരബന്ധമില്ലാതെ നിൽക്കുകയും ചെയ്യുമ്പോഴാണ് കോൺടാക്ട് ട്രേയ്സിംഗ് ആരംഭിക്കുന്നതിന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 13 ലാർജ് ക്ലസ്റ്ററുകൾ ആണ് ഉള്ളത്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമപള്ളി, വിഴിഞ്ഞം, അടിമലതുറ, പൊഴിയൂർ, പാറശ്ശാല, പെരുമാതുറ, പൂവാർ, കുളത്തൂർ, കാരോട് എന്നിവയാണ് നിലവിലുള്ള ലാർജ് ക്ലസ്റ്ററുകൾ. തൃക്കാക്കര കരുണാലയത്ത് ആക്ടീവ് ക്ലസ്റ്റർ തുടരുകയാണ്. ഗുരുതരമായി രോഗലക്ഷണം ഇല്ലാത്തവരെ കരുണാലയത്ത് തയ്യാറാക്കിയ എഫ് എൽ ടി സി യിലും രോഗലക്ഷണം ഉള്ളവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 174 ക്ലസ്റ്ററുകളിൽ 32 എണ്ണം രോഗവ്യാപനം തടഞ്ഞ് പൂർണമായി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. 57 സ്ഥലത്തെ രോഗവ്യാപനം തോത് കുറയുന്നുണ്ട്. 51 സ്ഥലത്ത് വ്യത്യാസമില്ലാതെ കുറേ ദിവസമായി തുടരുകയാണ്.
ഒരു പ്രദേശത്തെ ക്ലസ്റ്റർ ആക്കിയാൽ റാപ്പിഡ് റെസ്പോൺസ് ടീം സജ്ജമാക്കും കൺട്രോൾ റൂമിലെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ആ പ്രദേശത്തേക്ക് ജനങ്ങളുടെ ഇടപെടലുകൾ പരമാവധി കുറച്ച് ക്വാറന്റൈനിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്ലസ്റ്ററിൽ ഏറ്റവും പ്രധാനമാണ് കോൺടാക്ട് ട്രെയിസിംഗ്, ടെസ്റ്റിംഗ്, ഐസലേഷൻ എന്നിവ അടങ്ങിയ ക്ലസ്റ്റർ രൂപരേഖ. ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പ്രൈമറി, സെക്കൻഡറി കോൺടാക്ട് ഉള്ളവരെ കണ്ടെത്തി ആ പ്രദേശത്തെ പരിശോധനകൾ നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കോവിഡ് പോസിറ്റീവായവരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആയ വരെ ക്വാറന്റൈനിലേക്കും. തിരുവനന്തപുരത്തെ ക്ലസ്റ്ററുകൾ അടങ്ങിയ പ്രദേശത്തെ പ്രത്യേക സോണായി തിരിച്ചാണ് നിയന്ത്രണം നടപ്പാക്കുന്നത്.

