കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്‍റെ തെക്കേയറ്റത്തുനിന്ന് വടക്കേയറ്റത്തേക്ക് അഞ്ചര മണിക്കൂറിൽ എത്താനാകും
ഹൈലൈറ്റ്:
അഞ്ചര മണിക്കൂറിൽ കാസർകോടെത്താം
ട്രാക്കിലെ വളവുകൾ നിവർത്താൻ റെയിൽവേ
ഇനി ട്രെയിനുകൾ കുതിക്കും
കൊച്ചി: കേരളത്തിലെ ട്രാക്കുകൾ നിവർത്തുന്ന ജോലി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം – കാസർകോട് ട്രെയിൻ യാത്ര അഞ്ചര മണിക്കൂറായി കുറയും. ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്താനുള്ള നടപടികളാണ് ഇന്ത്യൻ റെയിൽവേ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ട്രാക്കുകളിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പ്രഖ്യാപിച്ചിരുന്നു. നാലുവർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പദ്ധതി പൂത്തിയാക്കുമെന്നായിരുന്നു വാക്ക്. ഇതോടെ തിരുവനന്തപുരം – കാസർകോട് ട്രെയിൻ യാത്ര അഞ്ചര മണിക്കൂറിനുള്ളിൽ സാധ്യമാകും. പ്രഖ്യാപനത്തിലെ ആദ്യഘട്ടമായി വളവുകൾ നിവർത്താനുള്ള നടപടികളാണ് നിലവിൽ നടക്കുന്നത്.
ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള പാതയിലെ വളവുകൾ നിവർത്താനുള്ള നടപടികൾക്ക് പിന്നാലെ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള പാതകളിലെ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ റെയിൽവേ തുടക്കമിട്ടു കഴിഞ്ഞു.

