ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിൽ ഒരുകാലത്ത് ജാതീയമായ അടിച്ചമർത്തലിന്റെ ഭാഗമായി അയിത്തം ഉൾപ്പെടെയുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്നു. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനം സംസ്ഥാന സർക്കാരിന്റെയുൾപ്പെടെ നേതൃത്വത്തിൽ നടക്കുന്ന ഘട്ടത്തിലാണ് ഈ സംഭവം.
പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ് മന്ത്രി രാധാകൃഷ്ണന് ജാതി വിവേചനം അനുഭവപ്പെട്ടത്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങൾക്കുണ്ടാകണമെന്ന് സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
നവോത്ഥാന പ്രസ്ഥാനവും തുടർന്നുവന്ന ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ് ജാതി വിവേചനത്തിന്റെ പ്രശ്നങ്ങൾ പൊതുവിൽ ഇല്ലാതായത്. ചരിത്രപരമായ കാരണങ്ങളാൽ ഉയർന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്നങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവർത്തനം സംസ്ഥാന സർക്കാരിന്റെയുൾപ്പെടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്.

