ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. 2023 സെപ്തംബർ 16 ശനിയാഴ്ച ഭാഗ്സു നാഗ് വെള്ളച്ചാട്ടത്തിന് സമീപത്താണ് സംഭവം. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ പവൻ കുമാർ (32) ആണ് മുങ്ങി മരിച്ചത്.
വെള്ളച്ചാട്ടത്തിന് സമീപത്ത് കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ ശക്തമായ നീരൊഴുക്കിൽപെട്ട യുവാവിന് രക്ഷപ്പെടാനായില്ല. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്. പവൻകുമാറിനൊപ്പം നാലു സുഹൃത്തുക്കളുമുണ്ടായിരുന്നു. കരയിലായിരുന്നതിനാൽ ഇവർ രക്ഷപ്പെട്ടു. പവനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴേക്കും ഒഴുകിപോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു.
പവൻകുമാറിൻറെ സുഹൃത്താണ് പോലീസിൽ വിവരം അറിയിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെ അപകടത്തെക്കുറിച്ച് വിവരം ലഭിച്ച മക്ലിയോഡ് ഗജ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പവൻ വെള്ളത്തിൽ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നുവെന്നുവെന്ന് പോലീസ് പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ 100 മീറ്റർ താഴെയായുള്ള സ്ഥലത്തുനിന്നാണ് പവൻറെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് കാൻഗ്ര എ.എസ്.പി ബിർ ബഹദൂർ പറഞ്ഞു.

