ചെന്നൈ ∙ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ബിജെപിയിൽ ചേരാൻ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് ആരോപണം. മന്ത്രിക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കപിൽ സിബലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്..
രാഷ്ട്രീയമായി പകപോക്കാനാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ബിജെപിയിൽ ചേർന്നു കൂടേയെന്ന് ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ ചോദിച്ചു. അനധികൃത പണമിടപാടിന് തെളിവില്ലെന്നും സിബൽ വാദിച്ചു. മദ്രാസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കവേ സിബൽ ഉയർത്തിയ ആരോപണങ്ങൾ ഇ.ഡി തള്ളി. ഇടനിലക്കാർ വഴിയാണ് ക്രമക്കേട് നടന്നതെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വാദിച്ചു.കേസിൽ വിധി പറയുന്നത് കോടതി 20ലേക്ക് മാറ്റി. ഇതിനിടെ, സെന്തിലിന്റെ റിമാൻഡ് കാലാവധി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി 29 വരെ നീട്ടി.

