തീവ്രവാദ ബന്ധം:യുവാവിനെ എന്‍.ഐ.എചോദ്യം ചെയ്തു

ബംഗളൂരു: തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ യാദ്ഗിര്‍ ഷഹാപൂരില്‍ യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ചോദ്യം ചെയ്തു. ഖാലിദ് അഹ്മദ് എന്നയാളെയാണ് എന്‍.ഐ.എ സംഘം വീട്ടിലെത്തി ചോദ്യം ചെയ്തത്. ജൂലൈയില്‍ ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായ ഐ.എസ് തീവ്രവാദിയെന്ന് സംശയിക്കുന്ന ഫൈസാന്‍ അന്‍സാരിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
അന്വേഷണ ഉദ്യോഗസ്ഥന്‍ സച്ചിദാനന്ദ ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഷഹാപൂരിലെ വസതിയില്‍ മൂന്നു മണിക്കൂറോളം യുവാവിനെ ചോദ്യം ചെയ്തു. സെപ്റ്റംബര്‍ 20ന് റാഞ്ചിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാനും നോട്ടീസ് നല്‍കി. ഫൈസാന്‍ അന്‍സാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എന്‍.ഐ.എ ഖാലിദിനെ ചോദ്യം ചെയ്യുന്നത്. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ അന്‍സാരിയെ കഴിഞ്ഞ ജൂലൈയില്‍ ഝാര്‍ഖണ്ഡിലെ ലോഹാര്‍ദഗയില്‍നിന്നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഐ.എസ് സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്ന അന്‍സാരി ഝാര്‍ഖണ്ഡില്‍ തീവ്രവാദ സംഘത്തെ നിര്‍മിക്കാന്‍ ശ്രമിച്ചുവരുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →