ക്യാംപസിൽ പ്രവേശിക്കാൻ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. സർവകലാശാലയിൽ യുജി, പിജി ഓപൺ കൗൺസിലിംഗിലെത്തിയ മലയാളി വിദ്യാർത്ഥികളെ അധികൃതർ. തടഞ്ഞു. വിചിത്ര നിർദേശത്തിൽ സർവകലാശാല ഉറച്ച് നിന്നതോടെ വിദ്യാർത്ഥികൾ ദുരിതത്തിലായി. 2023 സെപ്തംബർ 15,16 തീയതികളിലായി നടക്കുന്ന ഓപ്പൺ കൗൺസിലിംഗിലാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. 15ലധികം വിദ്യാർത്ഥികൾ ഇതിനായി എത്തിയിരുന്നു.
സർവകലാശാലയിൽ വിദ്യാർത്ഥികളുടെ തുടർപഠനം പോലും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്. നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ തടഞ്ഞത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

