മഞ്ചേരിയിൽ ആയുധ പരിശീലന കേന്ദ്രം; പോപ്പുലർ ഫ്രണ്ടിന്റെ ‘ഗ്രീൻവാലി’ അക്കാദമിക്ക് പൂട്ടിട്ട് എൻഐഎ

മലപ്പുറം: മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി.

മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണിത്. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി പേരുടെ ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.

മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ എന്‍ഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു.

അക്കാദമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ഗ്രീന്‍വാലി അക്കാദമിക്കുകീഴില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →