ഹരിയാനയിൽ പ്രളയത്തിൽ മുങ്ങിയ പ്രദേശം സന്ദർശിക്കാനെത്തിയ എംഎൽഎയുടെ മുഖത്തടിച്ച് സ്ത്രീ. ജെജെപി എംഎൽഎ ഇശ്വർ സിംഗിനാണ് അടിയേറ്റത്. ഗുഹ്ല എന്ന പ്രദേശത്താണ് സംഭവം നടന്നത്. എന്തിനാണ് ഇപ്പോൾ വന്നതെന്ന് ചോദിച്ചായിരുന്നു സ്ത്രീ എംഎൽഎയുടെ മുഖത്തടിച്ചത്. തന്നെ അടിച്ച സ്ത്രീയോട് ക്ഷമിച്ചിരിക്കുന്നതായും നിയമനടപടിയിലേക്ക് കടക്കില്ലെന്നും ഈശ്വർ സിംഗ് പ്രതികരിച്ചു. സ്ത്രീ എംഎൽഎ യെ തല്ലുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ ഒരു ബണ്ട് പൊട്ടിയതാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണം. ഹരിയാനയിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൽ ജെജെപിയും ഭാഗമാണ്. ഉത്തരേന്ത്യയിൽ ഏഴ് സംസ്ഥാനങ്ങൾ അതിരൂക്ഷമായ പ്രളയക്കെടുതിയിലാണ്. മൂന്നു ദിവസമായി തുടരുന്ന മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കഴിഞ്ഞദിവസം പ്രളയമേഖല പ്രദേശങ്ങളുടെ വ്യോമനിരീക്ഷണം നടത്തിയിരുന്നു

