ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.
ഗുജറാത്തിലെ സൗരാഷ്ട്ര- കച്ച് തീരങ്ങളിൽ കാറ്റ് ആഞ്ഞടിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഗുജറാത്തിലെ വടക്ക്, തെക്ക് തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനം പൂർണമായും നിരോധിച്ചിരിക്കുകയാണ്. തീരങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ദേവ്ഭൂമി ദ്വാരകയിൽ നിന്ന് ഇതു വരെ 1300 പേരെ മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു.
ജൂൺ 15 ന് വൈകിട്ടോടെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് സൗരാഷ്ട്ര കച്ച് തീരങ്ങളിലൂടെ മണിക്കൂറിൽ 125 -135 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റ് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കാം.

