.ന്യൂഡൽഹി: മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിശദമായ അന്വേഷണം നടത്തുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട വിജ്ഞാപനം പ്രകാരം മേയ് 3 മുതൽ സംസ്ഥാനത്തു കലാപമുണ്ടാകാനും പടർന്നു പിടിക്കാനുമുള്ള കാരണങ്ങൾ സമിതി അന്വേഷിക്കും. കലാപം ഏതൊക്കെ സമുദായത്തിലുള്ളവരെ ലക്ഷ്യമാക്കി എന്നതും കലാപത്തിനു കാരണമായ സംഭവങ്ങളും പരിപാടികളും കലാപത്തിലേക്കു നയിച്ച വസ്തുതകൾ എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.
ആദ്യ സിറ്റിങ്ങിനു ശേഷം ആറു മാസത്തിനുള്ളിലാണ് കമ്മിഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. വിരമിച്ച ഐഎഎസ് ഓഫിസർ ഹിമാൻഷു ശേഖർ ദാസ്, വിരമിച്ച ഐപിഎസ് ഓഫിസർ അലോക പ്രഭാകർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഇംഫാലിൽ തന്നെയായിരിക്കും സമിതിയുടെ ഹെഡ്ക്വാർട്ടേഴ്സ്. മണിപ്പൂരിൽ പടർന്നു പിടിച്ച കലാപത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്.

