നഗോൺ: അസമിലെ ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന വിവാദ വനിത പൊലീസ് സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ 2023 മെയ് 16 ന് ചൊവ്വാഴ്ച പുലർച്ചെ ട്രക്കുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത് ‘പുലർച്ചെ 2.30നാണ് അപകട വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസെത്തി രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നു വരികയായിരുന്ന ട്രക്കാണ് ഇടിച്ചത്. ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. രാത്രിയിൽ ഒറ്റയ്ക്ക് സ്വന്തം കാറിൽ എങ്ങോട്ടാണ് രാഭ പോയതെന്ന് അറിയില്ലെന്ന് പൊലീസും കുടുംബാംഗങ്ങളും പറഞ്ഞു.
പ്രതിശ്രുത വരനുമായി ചേർന്ന് അഴിമതി നടത്തിയതിന് 2022 ജൂണിൽ രാഭയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് സസ്പെൻഷനുശേഷം ജോലിയിൽ തിരികെ പ്രവേശിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ച ശേഷം വഞ്ചനാക്കുറ്റത്തിന് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതോടെയാണ് രാഭ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. കുറ്റവാളികൾക്കെതിരെ കർശന നടപടിയാണ് രാഭ സ്വീകരിച്ചിരുന്നത്.
എന്നാൽ, പ്രതിശ്രുത വരനൊപ്പം ചേർന്ന് രാഭയും അഴിമതിയിൽ പങ്കാളിയായിരുന്നു എന്ന് തെളിഞ്ഞു. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകൾ യാഥാർഥ്യമാക്കാൻ പ്രതിശ്രുതവരൻ പൊഗാഗ്, രാഭയെ പരിചയപ്പെടുത്തുകയും അതുവഴി വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിക്കുകയുമായിരുന്നു. ബിഹ്പുരിയാ എംഎൽഎ അമിയ കുമാർ ഭൂയനുമായി രാഭ നടത്തിയ ഫോൺ സംഭാഷണം ചോർന്നതും വിവാദമായിരുന്നു. മറ്റാരോപണങ്ങളും ഇവർക്ക് നേരെ ഉയർന്നിരുന്നു.

