പീരുമേട് : ഇടുക്കി പീരുമേട്ടിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പീരുമേട് കോടതി വളപ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയിൽ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് പീരുമേട് കോടതി വളപ്പിൽ വച്ച് ബിജു ഭാര്യ അമ്പിളിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.
2018 ൽ ഇവരുടെ വീട് അയൽവാസി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ സാക്ഷികളാണ് ഇരുവരും. കേസ് സംബന്ധിച്ച് വിവരങ്ങൾ കോടതി വളപ്പിലുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയിൽ വച്ച് സംസാരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ബിജു അമ്പിളിയുടെ കഴുത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചത്. കഴുത്തിലെ മുറിവിൽ 16 തുന്നലുകളുണ്ട്. ഭാര്യക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന് ബിജു സംശയച്ചിരുന്നതിനാൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
2018 മുതൽ അമ്പിളി കോട്ടയത്ത് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ഇടയ്ക്ക് വീട്ടിൽ വരുമ്പോഴും ഭർത്താവ് ഉപദ്രവിച്ചിരുന്നു. സംശയം മൂലമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ബിജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

