തെക്കൻ കേരളത്തിൽ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം; മരം വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് 4 നാൾ കൂടി വേനൽ മഴ ശക്തമായി തുടർന്നേക്കും. 2023 ഏപ്രിൽ 08 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 5ന് വടക്കൻ കേരളത്തിലാകും മഴ ശക്തമാകാൻ സാധ്യത.  ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. പക്ഷേ, ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം തെക്കൻ കേരളത്തിൽ ഏപ്രിൽ നാലിനുണ്ടായ കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമാണ് ഉണ്ടായത് . കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റിൽ മരം വീണ് രണ്ട് പേർ മരിച്ചു. അടൂർ ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് വൃദ്ധയുമാണ് മരിച്ചത്. പത്തനംതിട്ട അടൂരിന് സമീപമാണ് യുവാവിന്റെ ദേഹത്ത് മരം വീണത്. നെല്ലിമുകൾ സ്വദേശി മനു മോഹൻ ആണ് മരിച്ചത്. 32 വയസായിരുന്നു. അടൂരിൽ പലയിടത്തും ശക്തമായി വീശിയ കാറ്റിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണാണ് വൃദ്ധ മരിച്ചത്. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്.

കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ വാഹനങ്ങളുടെ മുകളിലേയ്ക്കും മരം വീണു. കൊട്ടാരക്കര പ്രസ് സെന്ററിന്റെയും പൊലിക്കോട് പെട്രോൾ പമ്പിന്റെയും മേൽകൂര തകർന്നു. ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →