കട്ടപ്പന : പേപ്പർ സ്പ്രേയ്ക് സമാനമായ സ്പ്രേ മുഖത്ത് അടിച്ച് ദമ്പതികളെ ആക്രമിച്ച് മോഷ്ടാക്കൾ പണം അപഹരിച്ചു. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദ്ദനമേറ്റത്. ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പുരുഷ സഹായ സംഘം മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീകുമാറിനെ ചിലർ അക്രമിയ്ക്കുകയായിരുന്നു. വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ ശ്രീകുമാറിന്റെ ഭാര്യ വിജിക്കും മർദ്ദനമേറ്റു. ശ്രീകുമാറിന്റെ കൈക്കും കാലിനും പരുക്കുണ്ട്. വിജിയുടെ വയറിൽ അക്രമികൾ ചവിട്ടുകയായിരുന്നു. സഹായ സംഘത്തിൽ നിന്ന് ലഭിച്ച 34000 രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പണം അക്രമികൾ അപഹരിച്ചു.
പരുക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഏതാനും നാളുകളായി മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണം എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്.

