കാന്താര സിനിമ പ്രവര്‍ത്തകരുടെ ജാമ്യവ്യവസ്ഥകള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

കൊച്ചി: കാന്താര എന്ന കന്നഡ സിനിമയിലെ വരാഹരൂപം ഗാനം പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവരുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു സുപ്രീംകോടതിയുടെ നടപടി. വരാഹരൂപം ഉള്‍പ്പെട്ട കാന്താര സിനിമയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.
പലവട്ടം ഇവരെ ചോദ്യംചെയ്യലിനു വിളിപ്പിച്ചിരുന്നു. ഇതു ചോദ്യംചെയ്താണു ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ചോദ്യംചെയ്യലിന്റെ പേരില്‍ പോലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. തൈക്കുടം ബ്രിഡ്ജ് നല്‍കിയ പരാതിയിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണു കേസിലുള്ളത്.
ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കി 50,000 രൂപയുടെ പണം കെട്ടിവയ്ക്കുകയും രണ്ടാള്‍ ജാമ്യത്തിന്റെയും ബലത്തില്‍ ജാമ്യം നല്‍കാമെന്ന ജാമ്യവ്യവസ്ഥ തുടരുമെന്നാണു സുപ്രീംകോടതി അറിയിച്ചത്. കെ.ജി.എഫ്. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 നു റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നു മറ്റു ഭാഷകളിലേക്കും എത്തിയിരുന്നു. സംവിധായകനായ ഋഷഭ് ഷെട്ടി തന്നെയാണു ചിത്രത്തിലെ നായകനും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →