ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസിൽ 10 പേരെ പ്രതിചേർത്ത് പൊലീസ്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികൾ. പ്രതികൾ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
19/02/23 ഞായറാഴ്ചയാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ലഹരി സംഘത്തിന്റെ കെണിയിൽ ഉൾപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പെൺകുട്ടി വിശദീകരിച്ചു. പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാവ് കാര്യങ്ങൾ തിരക്കുന്നത്. അപ്പോഴാണ് ലഹരി ഉപയോഗത്തിന്റെയും കടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താവുന്നത്.
സ്‌കൂളിൽ പോകുന്ന ഒമ്പതാംക്ലാസുകാരിയെ മാതാവ് പിന്തുടർന്നപ്പോഴാണ് പല അപരിചിതരുമായും കുട്ടി സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം സ്‌കൂൾ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. പലപ്പോഴും വൈകിട്ട് 6.30ന് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയ ശേഷം 11.30 ഓടെയൊക്കെയാണ് തിരികെയെത്തുന്നതെന്നും മാതാവ് പറയുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പെൺകുട്ടി നൽകാറുണ്ടായിരുന്നില്ല. സ്‌കൂളിന് സമീപത്ത് ഡ്രഗ് ഡീലർമാരെത്തി ലഹരി സാധനം കൈമാറുന്നുണ്ടെന്ന വിവരവും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്.

