കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ സി.ബി.ഐ. അന്വേഷിക്കണം: ടി.പി. ഹരീന്ദ്രന്‍ കോടതിയിലേക്ക്

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി അഡ്വ.ടി.പി. ഹരീന്ദ്രന്‍. ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തിലുണ്ടായ ഇടപെടല്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹരീന്ദ്രന്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കലാണ് ആദ്യഘട്ടത്തിലുണ്ടായതെന്ന് ഹരീന്ദ്രന്‍ ആവര്‍ത്തിക്കുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗുരുതരമായ വീഴ്ചയാണ് ആദ്യഘട്ടത്തിലുണ്ടായത്. യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍വേണ്ടിയാണ് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ നിലകൊണ്ടത്. കേസന്വേഷണത്തിലുണ്ടായ ഇടപെടല്‍ സി.ബി.ഐ അന്വേഷിക്കണം. ഇതിനായി കോടതിയെ സമീപിക്കാനാണു തീരുമാനമെന്ന് ടി.പി ഹരീന്ദ്രന്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആരോപണങ്ങളെ എതിര്‍ത്തു രംഗത്തെത്തിയതിനു പിന്നാലെയാണ് ഹരീന്ദ്രന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തന്റെ ആരോപണം ശരിയാണെന്ന് ഹൈക്കോടതി അന്നുതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ മാതാവിന്റെ പരാതിയില്‍ കേസ് സി.ബി.ഐക്കു കൈമാറിയതിന്റെ കാരണവും ഇതുതന്നെയാണെന്ന് ഹരീന്ദ്രന്‍ പറഞ്ഞു. ഷുക്കൂര്‍ വധക്കേസിലെ ഗൂഢാലോചനക്കേസില്‍ സി.പി.എം. നേതാവ് പി. ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നായിരുന്നു ഹരീന്ദ്രന്റെ ആരോപണം. സംഭവം രാഷ്ര്ടീയചര്‍ച്ചകള്‍ക്കു വഴിവച്ച പശ്ചാത്തലത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ലീഗിന്റെയും തീരുമാനം.

ആരോപണത്തില്‍ ഹരീന്ദ്രനെതിരേ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി 16 കേസുകളാണ് എടുത്തിരിക്കുന്നത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയെ സമീപിക്കുന്നത് കുഞ്ഞാലിക്കുട്ടിക്കും നന്നായിരിക്കുമെന്നും ഹരീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടുണ്ടന്നു പലരും വിശ്വസിക്കുന്നുണ്ട്. സി.ബി.ഐ. അന്വേഷണം വന്നാല്‍ അദ്ദേഹത്തിനു കേസില്‍ പങ്കില്ലെന്നു തെളിഞ്ഞേക്കാമെന്നും ഹരീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →