അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാകിസ്ഥാനി ബോട്ടിൽ നിന്ന് 300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാർഡാണ് ബോട്ട് പിടികൂടിയത്. 40 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആറ് തോക്കുകളും 120 വെടിയുണ്ടകളും പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ പിടികൂടി.
തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിന്നും (എടിഎസ്) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2022 ഡിസംബർ 25 ന് അർദ്ധരാത്രി കോസ്റ്റ് ഗാർഡിന്റെ പരിശോധന. ഡിസംബർ 26 തിങ്കളാഴ്ച പുലർച്ചെയാണ് അൽ സൊഹേലി എന്ന് പേരുള്ള പാകിസ്ഥാനി ബോട്ട് ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാനൊരുങ്ങുന്നതായി കണ്ടത്.
തുടർന്ന് കോസ്റ്റ്ഗാർഡ് ബോട്ടിനെ സമീപിക്കുകയും ചോദ്യം ചെയ്യാനൊരുങ്ങുകയും തുടങ്ങിയ ഉടനെ അവർ കടന്നുകളയാനുള്ള ശ്രമം നടത്തി. തുടർന്ന് കോസ്റ്റ് ഗാർഡ് വെടിയുതിർക്കുകയും പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ബോട്ടിൽ കയറിയ കോസ്റ്റ് ഗാർഡ് അംഗങ്ങൾ നടത്തിയ തിരച്ചിലിൽ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി. ഒപ്പം 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്നും കണ്ടെടുത്തു. പിടിച്ചെടുത്ത ബോട്ട് ഗുജറാത്ത് ഓഖ തീരത്തെത്തിച്ചു.

