ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം; എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതിയെന്ന്

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ബദൽ നിർദേശവുമായി പ്രതിപക്ഷം. എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ വേണം. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ, ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദ്ദേശിക്കും. ചർച്ചയിൽ ബദൽ നിർദേശം മുന്നോട്ട് വെക്കാനും പ്രതിപക്ഷത്ത് ധാരണയായി.

ചാൻസലര്‍ സ്ഥാനത്തു നിന്നും ഗവർണ്ണറെ മാറ്റാനുള്ള ബിൽ നിയമസഭ 13/12/22 ചൊവ്വാഴ്ച പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് 13/12/22 ചൊവ്വാഴ്ച ചർച്ച ചെയ്ത് പാസ്സാക്കുന്നത്.  ഗവർണ്ണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം.  വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവ്വകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാർഗ്ഗ നിർദ്ദേശത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിസി ഇല്ലെങ്കിൽ ചാൻസലറും പ്രോ ചാന്‍സലറും ചേർന്ന് ആലോചിച്ച് പകരം സംവിധാനം എന്ന രീതിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ബിൽ നിയമസഭ പാസ്സാക്കിയാലും ഗവർണ്ണർ ഒപ്പിടില്ല. നേരത്തെ സമാനവ്യവസ്ഥകളോടെ ഇറക്കിയ ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടിരുന്നില്ല. ബില്ലിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരെ നിയമ-രാഷ്ട്രീയ പോരാട്ടം ശക്തമാക്കാനാകും സർക്കാർ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →