ദില്ലി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ അനുമതി നൽകിയത്. മറുപടി സത്യവാങ്മൂലം നൽകാൻ കോടതി മൂന്നാഴ്ച സമയവും നൽകി.
എന്നാൽ വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാൻ സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്ന് ലീഗിൻറെ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ വാദിച്ചു. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദൾ, അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്

