മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മയക്കുമരുന്ന്സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. വെസ്റ്റ്ഹില്‍ സ്വദേശി സക്കറിയയാണു പിടിയിലായത്. കേസില്‍ നാലുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ലഹരിസംഘം കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിയെയാണ് തട്ടിക്കൊണ്ടുപോയത്. പോലീസ് പിന്നീട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ലഹരി ഇടപെടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും ഇരുപതിനായിരം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നും പറഞ്ഞ് വൈകിട്ട് നാല് മണിയോടെയാണ് അരവിന്ദ് ഷാജിയുടെ വീട്ടിലേക്ക് ഫോണ്‍ വന്നത്. തുടര്‍ന്ന് അരവിന്ദിന്റെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചത്.

രാത്രി എട്ടുമണിയോടെ വെള്ളയില്‍ ഭാഗത്തുവച്ച് നടത്തിയ വാഹന പരിശോധനയില്‍ അരവിന്ദ് ഷാജിയുമായി ആറംഗസംഘം സഞ്ചരിക്കുകയായിരുന്ന കാര്‍ പോലീസ് കണ്ടെത്തി. അരവിന്ദ് ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുയും ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഇര്‍ഷാദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, സഫീര്‍, നിസാമുദ്ദീന്‍ എന്നിവരാണു പോലീസിന്റെ പിടിയിലായത്. ഇര്‍ഷാദിന് ലഹരിവസ്തുക്കള്‍ നല്‍കാമെന്നുപറഞ്ഞ് അരവിന്ദ് പതിനായിരം രൂപ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ലഹരിവസ്തുക്കള്‍ നല്‍കാതെ വഞ്ചിച്ചതോടെ അരവിന്ദിനെ തട്ടിക്കൊണ്ടുപോകാന്‍ ഇര്‍ഷാദും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. അരവിന്ദും ലഹരിമാഫിയയുടെ കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →