തിരുവനന്തപുരം: ഇന്ന് (01/11/22 ചൊവ്വാഴ്ച) നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാന രൂപീകരണത്തിന് 01/11/22 ചൊവ്വാഴ്ച 66 വയസാകുമ്പോള്‍ സാംസ്‌കാരികവും സാമൂഹ്യപരവുമായി കേരളം ഇന്ന് ഒരുപാട് മുന്നിലെത്തി നില്‍ക്കുന്നു. മലയാളമെന്ന ഒരൊറ്റ ഭാഷ സ്വത്തത്തിനൊപ്പം നില്‍ക്കുമ്പോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേരളത്തെ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ വൈവിധ്യങ്ങള്‍ തന്നെയാണ്. 1956 നവംബര്‍ 1ന് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിക്കപ്പെട്ടതോടെയാണ് ‘കേരള’മുണ്ടാകുന്നത്. അങ്ങനെയത് കേരളപ്പിറവിയുമായി.
കൊവിഡ്, നിപ, പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചുപോന്ന പോയ വര്‍ഷങ്ങള്‍. പ്രയാസങ്ങളെ മറികടന്ന് ഈ നാടെങ്ങനെയുണ്ടായി എന്ന ചിന്ത വീണ്ടുമൊരു ഓര്‍മപ്പെടുത്തല്‍ നല്‍കുകയാണ് കേരളപ്പിറവി വഴി. പലവിധ വെല്ലുവിളികള്‍ക്കുമിടയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. കേരളത്തിന്റെ രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി ഊറ്റംകൊണ്ട് അഭിമാനിക്കാന്‍ നിരവധിയുണ്ട്.
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 01/11/22 ചൊവ്വാഴ്ച പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി പി ജോയ് ഉദ്യോഗസ്ഥർക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും. മലയാള ഭാഷയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് എം മുകുന്ദൻ, പ്രൊഫ. വി മധുസൂദനൻ നായർ എന്നിവരെ ആദരിക്കും.

