കെ.എസ്.ആര്‍.ടി.സി. സിറ്റിസര്‍വീസുകള്‍ ലാഭത്തിലേക്ക്

തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ എത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലേക്ക്. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ 25 ഇലക്ട്രിക് ബസില്‍നിന്ന് ഒരു മാസം ശരാശരി 40 ലക്ഷം രൂപ ലാഭം ലഭിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം നഗരത്തില്‍ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബര്‍ 29 നാണ് 64 സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചത്. ജന്റം ഡീസല്‍ ബസുകള്‍ ഉപയോഗിച്ചായിരുന്നു ഈ സര്‍വീസുകള്‍ ആരംഭിച്ചത്. തുടക്ക സമയത്ത് പ്രതിദിനം ശരാശരി ആയിരത്തോളംപേര്‍ യാത്രചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ദിവസേന 34,000 ത്തിലധികം യാത്രക്കാരാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. യാത്രാക്കാരുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രതിദിനം 50,000 എന്ന ലക്ഷ്യത്തില്‍ എത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് ഒന്നിന് സംസ്ഥാനത്താദ്യമായി 25 ഇലക്ട്രിക് ബസുകളും തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി. ഇലക്ട്രിക് ബസുകളില്‍ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെ ഒരു കിലോ മീറ്റര്‍ സര്‍വീസ് നടത്താന്‍ 23 രൂപമാത്രമാണ് ചെലവ് വരുന്നതെന്നാണ് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബസിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ഇലക്ട്രിക് ബസ് ഉപയോഗിച്ച് സര്‍വീസ് നടത്തിയപ്പോള്‍ ഇന്ധനച്ചെലവില്‍ ഓഗസ്റ്റില്‍ 28 ലക്ഷം രൂപയും, സെപ്റ്റംബറില്‍ 32 ലക്ഷം രൂപയും ഡീസല്‍ ഇനത്തില്‍ ലാഭിക്കാനായി. നിലവില്‍ ഡീസല്‍ ബസുകളുടെ ചെലവ് കിലോമീറ്ററിന് 74 രൂപയാണ്, വരുമാനം 35 രൂപ മാത്രവും.

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിനാല്‍ അവരുടെ ശമ്പള ഇനത്തില്‍ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാം. മെയിന്റിനന്‍സ് ഇനത്തിലും ഒരു മാസം 25 ബസുകള്‍ക്ക് ശരാശരി 1.8 ലക്ഷം രൂപ ലാഭിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →