ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യൻ സംഘത്തിന് മലയാളി ബന്ധം : സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം : ഓൺലൈൻ വഴി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. പെരുന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് സോജനെയാണ് തിരുവനന്തപുരം സൈബർ പൊലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന് കോടികളുടെ ഇടപാടുകളുടെ തെളിവുകൾ ലഭിച്ചത്. ഇതത്തരം തട്ടിപ്പുകൾ നടത്തുന്ന ഉത്തരേന്ത്യൻ സംഘത്തിൽ ആദ്യമായാണ് മലയാളി ബന്ധം വെളിപ്പെട്ടത്.

ആമസോണിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ വെബ് സൈറ്റ് വഴിയായിരുന്ന തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് സന്ദേശം ലഭിക്കുന്നത്. ഓൺലൈൻ വഴി സാധനങ്ങൾ കച്ചവടം ചെയ്ത് വീട്ടിലിരുന്നും പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. അങ്ങനെ യുവതി പല ഘട്ടങ്ങളിലായി നാലരക്ഷം രൂപ ഓൺ ലൈൻ അക്കൗണ്ട് വഴി കൈമാറി. തട്ടിപ്പാണെന്ന മനസിലായപ്പോൾ സൈബർ പൊലീസിൽ പരാതി നൽകി. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ചെന്നെത്തിയത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ്.

വിശദമായ പരിശോധനയിലാണ് യുവതി മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് കൈമാറിയ പണത്തിൽ നിന്നും മൂന്നു ലക്ഷം രൂല മലപ്പുറം സ്വദേശിയായ മുഹമ്മദ് സോജന്റെ അക്കൗണ്ടിലേക്ക് എത്തിയത് ശ്രദ്ധയിൽപ്പെട്ടത്. സോജന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ അഞ്ചുകോടിലധികം രൂപ ഒരാഴ്ചക്കകം കൈമാറ്റം ചെയ്തുട്ടുള്ളതായി കണ്ടെത്തി. ഇതേ തുടർന്നാണ് സോജനെ കസ്റ്റഡിയിൽ എടുക്കുന്നത്. രാജ്യവ്യാപകമായി ഓൺ ലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സോജനെന്ന് പൊലീസ് പറഞ്ഞു.

ഇയാൾക്ക് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘവുമായി അടുത്തബന്ധമുണ്ട്. ഓൺലൈൻ തട്ടിപ്പുകളിൽ ഉത്തരേന്ത്യക്കാരാണ് ചരടുകൾ വലിക്കുന്നത്. സോജന്റെ ചില സുഹൃത്തുക്കൾക്കും ഈ തട്ടിപ്പിൽ ബന്ധമുണ്ടെന്ന് സൈബർ പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കസ്റ്റഡിൽ വാങ്ങുമെന്ന് സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്യം ലാൽ പറ‌‌ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →