തിരുവനന്തപുരം: ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പുതിയ സംഭവ വികാസങ്ങളിലേക്കാണ് വഴിതെളിക്കുന്നത്. ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കുവാനുള്ള ശ്രമങ്ങൾ അനവേഷണ ഉദ്യോഗസ്ഥർ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി നടന്റെ ശരീര സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുകയാണ്. നഖം, തലമുടി എന്നിവയുടെ ഭാഗങ്ങളും രക്ത സാമ്പിസാമ്പിമാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. സംഭവത്തിൽ 26/09/22 തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
എന്നാൽ ഇതിനു പിന്നാലെ വാക്കാലുള്ള ചില പരാതികൾ പൊലീസിന് ലഭിച്ചതോടെയാണ് സംഭവങ്ങളിൽ വഴിത്തിരിവുണ്ടായത്. പരാതികൾ പൊലീസ് ലഭിച്ചതോടെയാണ് ലഹരി പരിശോധനയുമായി മുന്നോട്ടു പോകാൻ അധികൃതർ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചിട്ടാണോ ശ്രീനാഥ് ഭാസി അഭിമുഖത്തിന് എത്തിയതെന്നുള്ള അന്വേഷണമാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടർന്ന് അഭിമുഖത്തിന്റെ ദൃശ്യങ്ങളും ഹോട്ടലിൽ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ലഹരിയുപയോഗത്തിന്റെ സൂചനകൾ ലഭിച്ചിരിക്കുന്നതിനാൽ സിനിമാ ലോകത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
സിനിമാ ലോകത്തെ ലഹരി ഉപയോഗത്തിന്റെ കഥകൾ പുതിയതല്ല. മലയാള സിനിമാ മേഖലയിലേക്ക് നവ സിനിമാ വസന്തം കടന്നുവന്നപ്പോൾ അതിനൊപ്പമാണ് ലഹരിയും കടന്നെത്തിയത്. മുമ്പ് തന്നെ മലയാള സിനിമാ രംഗത്തുനിന്നും ലഹരി ഉപയോഗത്തിന്റെ വാർത്തകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ പോലെ രൂക്ഷമായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. സിനിമാ ലോകത്തു നിന്നും ലഹരി ഉപയോഗത്തിന്റെ വലിയ കഥകളാണ് ഇപ്പോൾ ഉയർന്നു വരുന്നതും. മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിർമാതാക്കളുടെ വെളിപ്പെടുത്തലുകൾ വലിയ വിവാദമാണ് ക്ഷണിച്ചുവരുത്തിയത്. എൽഎസ്ഡി ഉൾപ്പെടെ മാരക ലഹരി പദാർഥങ്ങൾ സെറ്റുകളിൽ എത്തുന്നതായാണ് നിർമാതാക്കൾ കുറച്ചുനാൾ മുൻപ് ആരോപണം ഉന്നയിച്ചത്.
സിനിമാ താരങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ലഹരിമരുന്നാണ് ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ് എന്ന എൽഎസ്︋ഡിയാണ്. ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെടുന്ന ഒരു മയക്കുമരുന്നു കൂടിയാണിത്. അഭിനേതാക്കൾ കഥാപാത്രങ്ങളായി മാറാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ ലഹരിമരുന്നിനെയാണ്. ഭാഗിക കൃത്രിമസംയുക്തമായ ഇത് മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ളതാണ്. ചെറിയ ഡോസ് ഉപയോഗിക്കുമ്പോൾത്തന്നെ ഉപയോഗിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയിലും ചിന്തയിലും മാറ്റങ്ങൾ ഉണ്ടാകും. അതേസമയം വലിയ ഡോസുകളാണ് ഉപയോഗിക്കുന്നതെങ്കിൽ കാഴ്ച ഭ്രമങ്ങളും സ്ഥലകാല വിഭ്രാന്തിയുമുണ്ടായേക്കാം.
എൽഎസ്︋ഡി ഉപയോഗം സിനിമാ മേഖലയിൽ വ്യാപകമായുണ്ടെന്നുള്ള സൂചനകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. കഞ്ചാവും ബ്രൗൺഷുഗറുമായിരുന്നു മലയാളികൾക്ക് വലിയ ലഹരിമരുന്നുകൾ. അതിനെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് എൽഎസ്︋ഡി കളംപിടിച്ചത്. ഗോവയിൽ നിന്നും മുംബൈയിൽ നിന്നുമെല്ലാം കുഞ്ഞു സ്റ്റാമ്പുകളായാണ് എൽഎസ്︋ഡി എത്തുന്നത്. നിയമവിരുദ്ധ ലാബുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലൈസർജിക് ആസിഡ് ഉൽപന്നമാണ് എൽഎസ്︋ഡി. സ്റ്റാമ്പു രൂപത്തിൽ വിതരണത്തിനെത്തുമ്പോൾ ചെറു ചവർപ്പ് രുചിയുള്ള ദ്രാവകരൂപത്തിലേയ്ക്ക് ഇതിനെ മാറ്റം വരുത്തിയും ഉപയോഗിക്കാറുണ്ട്.
മൂഡ് ഇലവേറ്ററായാണ് എൽഎസ്︋ഡി ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് അഭിനേതാക്കൾ ഇതിനെ ആശ്രയിക്കുന്നതും. ഡിജെ പാർട്ടികളിലും മറ്റും ആഘോഷവും നൃത്തവും കൊടുമ്പിരികൊള്ളുമ്പോൾ സംഗീതത്തെയും താളത്തേയും കാതുകളിലൂടെ സ്വന്തം മനസിലും ശരീരത്തിലും പൂർണമായും ഉൾക്കൊള്ളാൻ എൽഎസ്︋ഡി സഹായിക്കുമെന്നാണ് അവകാശവാദമെന്നും മയക്കുമരുന്നിനെക്കുറിച്ച് അറിയുന്നവർ പറയുന്നു. എൽഎസ്︋ഡി ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ഡോപോമിൻ ഉൽപാദിപ്പിക്കപ്പെടുന്നു. പക്ഷെ ഇത് ചെറു അളവുകൾ മതിയാകാതെ വരികയും അടിമയാക്കപ്പെടുകയും ചെയ്യുന്നതോടെ കാര്യങ്ങൾ കെെവിട്ടുപോകും. നെഞ്ചിടിപ്പ് ഉയരുന്നതും പിരിമുറുക്കം കൂടുന്നതും എൽഎസ്︋ഡി ഉപയോഗത്തിന്റെ ലക്ഷണങ്ങളാണ്.

