തിരുവനന്തപുരം: ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തികുഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതിമാർ ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശി കളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇവർക്ക് മൂന്നര വയസുള്ള മകളുണ്ട്.
ചില അസ്വാരസ്യങ്ങൾ കാരണം ഒരാഴ്ചയായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അപർണയുടെ വീട്ടിലെത്തിയ രാജേഷ്, അപർണയെയും മകളെയും ഒപ്പംചെല്ലാൻ വിളിച്ചു. എന്നാൽ അപർണ ഒപ്പം പോയില്ല. തുടർന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
2022 ഓഗസ്റ്റ് 21 ഞായറാഴ്ച രാവിലെ പത്തരയോടെ രാജേഷിന്റെ മരണവിവരം അറിഞ്ഞ അപർണ, വീട്ടിൽക്കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചു.
അപർണയുടെയും രാജേഷിന്റെയും വീടുകൾ തമ്മിൽ നൂറു മീറ്റർ അകലം മാത്രമാണുള്ളത്. സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലാണ്

