ഹര്‍ ഘര്‍ തിരംഗ: ജില്ലയില്‍ കുടുംബശ്രീ ഒരുക്കുന്നത് 1.50 ലക്ഷം ദേശീയ പതാകകള്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും കുടുംബശ്രീ തയാറാക്കിയ 1.50 ലക്ഷം  ദേശീയ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീയുടെ 86 യൂണിറ്റുകളിലായാണ് പതാക നിര്‍മാണം പുരോഗമിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 150040 പതാകകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. പതാകയുടെ വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് നിര്‍വഹിക്കും. 30 രൂപയാണ് പതാകയുടെ വില.

ഓഗസ്റ്റ് 10, 11 തീയതികളില്‍ സ്‌കൂളുകളിലും ഓഗസ്റ്റ് 12ന് വീടുകളിലും പതാക വിതരണം പൂര്‍ത്തിയാക്കും. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ ഭാഗമായി 30×20 ഇഞ്ച് പതാകയാണ് കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാകയ്ക്ക് ആദരം നല്‍കുന്നതോടൊപ്പം പൗരന്മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടി നടത്തുന്നത്. രാപകലില്ലാതെ ദേശീയ പതാക തയാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍.  ദേശീയ പതാക നിര്‍മിക്കുന്നതോടൊപ്പം അംഗങ്ങളുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി ത്രിവര്‍ണതരംഗത്തില്‍ കുടുംബശ്രീ യൂണിറ്റുകളും പങ്കാളികളാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →