ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. 25/07/22 തിങ്കളാഴ്ച രാവിലെ 10:15നായിരുന്നുസത്യപ്രതിജ്ഞ. ചീഫ് ജസ്റ്റിസ് എം വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു.
” രാജ്യം ഏൽപ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. തനിക്ക് തന്ന അവസരത്തിന് നന്ദി. ദളിതുകൾക്കും സ്വപ്നം കാണാമെന്നതിന്റെ തെളിവാണ് തന്റെ യാത്ര. പ്രാഥമിക വിദ്യാഭ്യാസം പോലും സ്വപ്നം കണ്ടിരുന്ന തലമുറയായിരുന്നു തന്റേത്. ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര ഇവിടെ എത്തിനിൽക്കുന്നു. വനിതാ ശാക്തീകരണം ആകും ലക്ഷ്യം. ദളിത് ഉന്നമനത്തിനായും പ്രവർത്തിക്കും. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും. സ്വാതന്ത്രസമരസേനാനികൾ, ഭരണഘടനാ ശില്പി ബി ആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. രാജ്യം 75ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്ഥാനലബ്ധിയെ ഭാഗ്യമായി കാണുന്നു. കോവിഡ് കാലത്ത് രാജ്യം നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. മറ്റു രാജ്യങ്ങൾക്ക് പോലും ഇന്ത്യ മാതൃകയായി. യുവാക്കൾ ആണ് രാജ്യത്തിന്റെ ശക്തി. യുവജനക്ഷേമവും ഏറെ പ്രാധാന്യമുള്ളതാണ്. ജനാധിപത്യത്തിന്റെ ശക്തി ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുമെന്നും ദ്രൗപതി മുർമു പറഞ്ഞു”.

