കൊല്ലം: നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. . കൊല്ലം ആയുർ മാർത്തോമ്മ കോളജിലെ രണ്ട് വനിത ജീവനക്കാരേയും മൂന്ന് പരീക്ഷാ ഏജൻസി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുളള അഞ്ച് പേരും സ്ത്രീകളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ദക്ഷിണ മേഖല ഡിഐജി ആർ നിശാന്തിനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പരാതികൾ ലഭിച്ചെന്നും ഡിഐജി വ്യക്തമാക്കി.
സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചയായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും നിലപാട് കടുപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം, തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.അതേസമയം, പ്രശ്നം കോളജിന്റെ തലയിൽ കെട്ടിവെക്കാൻ എൻ ടി എ ശ്രമിക്കുകയാണെന്ന് മാർത്തോമ കോളജ് അധികൃതർ ആരോപിച്ചു.
ബയോമെട്രിക് പരിശോധന ഉൾപ്പെടെ എല്ലാം നടത്തിയത് നീറ്റ് – നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്.
സംഭവത്തിൽ കോളജിന് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ വിവിധ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ചിന് നേരെയുളള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ കമ്മീഷനും, ദേശീയ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്

