ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി 15/07/22 വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് പൊതു താൽപര്യ ഹർജികൾ പരിഗണിക്കുന്നത്. പദ്ധതിയെ ചോദ്യം ചെയ്ത് 31 ഉദ്യോഗാർത്ഥികൾ അടക്കമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ റിക്രൂട്ട്മെന്റ് നടപടികളിലൂടെ കടന്നുപോകുന്ന ഉദ്യോഗാർത്ഥികൾക്ക് അഗ്നിപഥ് പദ്ധതി ബാധകമാക്കരുത് എന്നാണ് ഹർജികളിലെ ആവശ്യം. പദ്ധതി സായുധസേനയെയും, രാജ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ മനോഹർലാൽ ശർമയും ഹർജി സമർപ്പിച്ചിരുന്നു.
കടുത്ത പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് രജിസ്ട്രേഷൻ 2022 ജൂൺമാസം 24 ന് ആരംഭിച്ചിരുന്നു. 2022 ജൂലൈ 5 വരെ അപേക്ഷകൾ നൽകാം. അന്തിമനിയമന പട്ടിക 2022 ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം 3000 പേർക്കാണ് നിയമനം. indianairforce.nic.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനം സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

