തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയെ നേരിൽ കണ്ടു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികസനത്തിൻറെ ഭാഗമായി നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന പുതിയ ടവർ കോംപ്ലക്സ് പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. വിമാനത്താവളത്തിന് പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ എടിസി ടവർ അനിവാര്യമാണെന്ന് കൂടിക്കാഴ്ചയിൽ വി മുരളീധരൻ വ്യോമയാന മന്ത്രിയെ അറിയിച്ചു.
നിലവിലെ കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 2018 ൽ അനുമതിയും , ഫണ്ടും എയർപോർട്ട് അതോറിറ്റി നൽകിയിരുന്നുവെങ്കിലും പിന്നീട് പദ്ധതി ഫയലിൽ ഒതുങ്ങുകയായിരുന്നു. തിരുവനന്തപുരത്തിന്റെ ആകാശപരിധിയിൽ 46000 അടി ഉയരത്തിലൂടെ കടന്നുപോകുന്ന ദേശീയ, അന്തർദേശീയ വിമാനങ്ങൾക്കും, പടിഞ്ഞാറ് അറബിക്കടലിന് മീതെ 250 മൈലും, തെക്ക് കിഴക്ക് കൊളംബോ റൂട്ടിലേക്ക് 120 മൈലിലുമുള്ള എല്ലാ വിമാനങ്ങൾക്കുമുള്ള നിർദ്ദേശം നൽകുന്നത് തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോൾ ആണ് . കോയമ്പത്തൂരിലെ പരിധിയിലും, തെക്ക് മാലിദ്വീപിലേക്കുള്ള 200 മൈലിലും വിമാന നിയന്ത്രണം ഇതേ ടവറിന് തന്നെയാണ്.

