കണ്ണൂർ: ഇരിട്ടിയിൽ മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനത്തിനിടയിൽ പൊലീസുമായി സംഘർഷം ഉണ്ടായി. വിലക്ക് ലംഘിച്ച പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് നടത്തിയ ലാത്തി ചാർജിൽ പത്ത് ലീഗ് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. മുസ്ലീം ലീഗ് പ്രവർത്തകരെ പേരാവൂരിൽ അക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഒറ്റപ്പാലം നഗരത്തിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായി. കയ്യാങ്കളിയിൽ പ്രൊബേഷൻ എസ് ഐ വി എൽ ഷിജുവിന് പരിക്കേറ്റു. പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരവും ഫ്ലക്സുകളും തകർക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് സംഭവം. മുഖത്ത് പരിക്കേറ്റ ഷിജു താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കോൺഗ്രസിന് എതിരായ പ്രതിഷേധത്തിനിടെ തിരുവനന്തപുരം പൂന്തുറയിൽ എസ്ഐയെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്‌ഐ വിമലിനെയാണ് മർദിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിച്ചത് പോലീസ് തടയുന്നതിനിടെ പിറകിലൂടെ എസ്ഐയുടെ തലക്ക് അടിക്കുകയായിരുന്നു. എസ്‌ഐയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകരിൽ ആരാണ് എസ്ഐയെ അടിച്ചത് എന്ന് വ്യക്തമല്ല എന്ന് പൊലീസ് പറഞ്ഞു.

