കൊല്ലം: കൊല്ലം അഞ്ചലിൽ കാണാതായ രണ്ടു വയസ്സുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ കുന്നിനുമുകളിൽ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 10/06/22 വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. അഞ്ചൽ തടിക്കാട് അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്.
അമ്മ വീട്ടിൽ കുട്ടി ഉണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും, അച്ഛൻ വീട്ടിൽ കുട്ടി ഉണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതി. എന്നാൽ ഇരുവരുടെ കയ്യിലും കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. വീടിനു സമീപത്തെ റബ്ബർതോട്ടം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു. 12 മണിക്കൂറിനു ശേഷമാണ് ഫർഹാനെ കണ്ടെത്തിയത്. പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ദേഹത്ത് പരിക്കുകളോ, മുറിവുകളോ ഇല്ല. കുഞ്ഞിനെ അൽപസമയത്തിനകം അച്ഛനമ്മമാർക്ക് വിട്ടുനൽകും .

