പത്തനംതിട്ട: പത്തനംതിട്ട അയിരൂരിൽ പമ്പയാറ്റിൽ ഇറങ്ങിയ ആനയെ നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലേക്ക് കയറ്റി. പാപ്പാൻമാർ കുളിക്കാനെത്തിച്ച ആനയാണ് ആറ്റിലേക്ക് ചാടിയത്. ആറ്റിലൂടെ നീങ്ങുന്ന ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ നാല് മണിക്കൂറോളം നീണ്ടു. പാപ്പൻമാരും നാട്ടുകാരും ചേർന്ന ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആറ്റിന് ഇരുവശത്തുമായി ആളുകൾ കൂടിയത് കണ്ട് ആന തിരിച്ചു കേറാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. കരയിൽ ആളുകൾ സംഘടിച്ചതും ആന കരക്ക് കയറാതിരിക്കാൻ കാരണമായി
അയിരൂരിലെ ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന പിടിയാനയാണ് ഇടഞ്ഞതിന് പിന്നാലെ ആറ്റിൽ ചാടിയത്. സമീപത്തെ കൂപ്പിൽ തടി പണിക്ക് എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടു വന്നപ്പോഴാണ് ആറ്റിന്റെ നടുവിലേക്ക് പോയത്. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയാണ് ആന ആറ്റിലേക്ക് ഇറങ്ങിയതെന്നാണ് പാപ്പാൻമാർ പറയുന്നത്. പാപ്പാൻമാരുടെ ശ്രമത്തെ തുടർന്ന് ഇടയ്ക്ക് ഒരു തവണ ആന കരയ്ക്ക് കേറിയെങ്കിലും വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി.
അതേസമയം, തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ നാളെ തന്നെ അവിടേക്ക് തിരിച്ചെത്തിക്കാൻ വനം വകുപ്പ് നിർദേശം നൽകി. പൊതു ജനങ്ങൾക്ക് ഉപദ്രവവും നാശനഷ്ടങ്ങളും ഉണ്ടാകാത്തതിനാൽ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിട്ടില്ല.

